2009, നവംബര്‍ 3, ചൊവ്വാഴ്ച

എന്റെ ഒരു ചെറിയ സന്തോഷം....



ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തിൽ ഞാനെഴുതിയത് പ്രസിദ്ധീകരിയ്ക്കുന്നത്. ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.


.

2009, മേയ് 14, വ്യാഴാഴ്ച

പുനർജന്മം

ഇനിയുള്ള ജന്മമൊരു പ്രകാശത്തുണ്ടായി പിറക്കണം
ഏതോ ഇരുട്ടുമുറിയിലെ ഇടുങ്ങിയ പഴുതിലൂടൊഴുകി
ചിന്നിച്ചിതറാതെ ഒരൊറ്റബിന്ദുവിൽ പൊഴിഞ്ഞൊതുങ്ങി-
യതിൽ തന്നെ ജന്മമൊടുങ്ങുംവരേയുമങ്ങനെ...

അല്ലെങ്കിലുണങ്ങിവരണ്ട മണ്ണിൽ വീണൊരു മഴത്തുള്ളി;
ആത്മാവിന്റെ ദാഹത്തിലേയ്ക്കൊലിച്ചിറങ്ങുന്നമാത്രയിൽ,
ഒരുനുള്ളുമണ്ണിനെ പുണർന്നില്ലാതെയാകുമ്പോഴും,
ബാക്കിയാവുന്നൊരു നനവിന്റെ ചെറുകണിക.

സഫലമാകാത്തൊരു ജന്മത്തിന്റെയൊടുക്കം,
നീറിയില്ലാതാകുമ്പോഴും ബാക്കിയാകുന്ന മോഹച്ചിന്തുപോലെ
ഞാനുമുണ്ടാകുമെന്നും; മരണത്തിനൊടുക്കമെത്തുന്ന-
മഴയിലോ വെയിലിലോ... പിറവിതേടുന്നൊരു ഭ്രൂണമായ്

2008, ഓഗസ്റ്റ് 27, ബുധനാഴ്ച

പരീക്ഷകള്‍


ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്
പഠിക്കാതെയെഴുതുന്ന പരീക്ഷകളും
ഉത്തരങ്ങളില്ലാത്ത വെള്ളക്കടലാസും
എഴുതിയിട്ടും തെളിയാത്ത പേനകളും

സ്വപ്നത്തിലും തോല്‍‌വിയെ ചിന്തിച്ച്
വിളറി വിയര്‍ത്ത് പരവശയാകാറുണ്ട്
ഭയം വേരിറങ്ങിയ മനസ്സുണരുമ്പോള്‍
സ്വപ്നമെന്നറിഞ്ഞാശ്വസിക്കാറുമുണ്ട്

എന്നാലുണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍-
കുറേ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാകും
ആ പരീക്ഷയില്‍ പതറിപ്പായുന്ന മനസ്സ്
ഭയത്തിന്റെ ചൂടില്‍ ചുരുങ്ങിചെറുതാകാറുണ്ട്

മനസ്സിന്റെ പിടിയിലൊതുങ്ങാത്ത സമസ്യകള്‍-
പൂരിതമാകുന്നത് കല്ലറ‌കള്‍ക്കുള്ളില്‍ വെച്ചാകും
അതല്ലായിരുന്നുവെങ്കില്‍ ഉത്തരമില്ലാത്ത-
ചോദ്യങ്ങളായി ജന്മങ്ങളൊടുങ്ങില്ലായിരുന്നു


.

2008, ഓഗസ്റ്റ് 10, ഞായറാഴ്ച

പിണക്കം


അവനിന്നു വിഷയം,
ഞാനിട്ട കറുത്ത കുപ്പായത്തിന്റെ
സുതാര്യമായ കൈകളായിരുന്നു.
ഇനി ഇതിടേണ്ടെന്നതിലെ ശകാരം
മനസ്സില്‍ പെറ്റുപെരുകി.

ഞാനവനുമാത്രമെന്ന അവകാശം
വാക്കുകളിലൊളിഞ്ഞിരിക്കുന്നത്
കണ്ടില്ലെന്ന് നടിച്ച് പരിഭവിക്കാന്‍‍
മനസ്സേറെ തിടുക്കം കൂട്ടി.

സ്നേഹക്കുറവിന്റെ കള്ളക്കണക്കുനിരത്തി
പരാതികളുടെ അക്ഷയപാത്രമായി.
കരഞ്ഞും കലഹിച്ചുമവന്റെ ദിവസം
സ്വന്തമാക്കിയെന്ന് തൃപ്തിപ്പെട്ടു.

ഒരു മുത്തമുതിര്‍ത്ത ചൂടില്‍
പിണക്കത്തിന്റെ മഞ്ഞുമല
ഉരുകിയൊലിച്ചില്ലാതാകവേ
നൊമ്പരപ്പെട്ടതെന്തിനെന്നറിയാതെ
പരിഭവക്കൂടിനെ അടച്ചുവെച്ചു

ഒരുപാടിഷ്ടപ്പെട്ടുവാങ്ങിയ കുപ്പായം
വെറുപ്പോടെ ദൂരെയെറിയുമ്പോള്‍
എന്തിനാവും എന്റെ ചുണ്ടില്‍
ഒരു കള്ളച്ചിരി പടര്‍ന്നത്?

.

2008, ജൂലൈ 27, ഞായറാഴ്ച

അവള്‍‌ യാത്രയായി.....


അവള്‍‌ യാത്രയായി, ദു:ഖങ്ങളില്ലാത്ത; യാതനകളില്ലാത്ത ലോകത്തേയ്ക്ക്

ഇവിടെ ഒരിക്കല്‍ ഞാന്‍‌ അവളെക്കുറിച്ചെഴുതിയിരുന്നു; എന്നെങ്കിലും അവള്‍ ഞങ്ങളുടെ ചങ്ങാത്തിക്കൂട്ടത്തിലേയ്ക്ക് തിരികെപറന്ന് വരുമെന്ന പ്രതീക്ഷ എന്റെ ബൂലോക ചങ്ങാതിമാരോട് പങ്കുവെച്ചിരുന്നു. പക്ഷെ പ്രതീക്ഷകളൊക്കെയും വ്യര്‍ത്ഥമാക്കിക്കൊണ്ട് അവള്‍ മരണത്തിന്റെ ലോകത്തേയ്ക്ക് പറന്നകന്നു.

കപടസ്നേഹത്തിന്റെ വലയിലകപ്പെട്ടവള്‍ ആരെ തോല്‍പ്പിക്കാനാകും മരണത്തെകൂട്ടുപിടിച്ചത്? പക്ഷെ മരണം പോലും അന്നവള്‍ക്ക് കൂട്ടുനിന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ അവള്‍ തള്ളി നീക്കിയത് യൌവ്വനത്തിന്റെ വിലപ്പെട്ട അഞ്ച് വര്‍ഷങ്ങള്‍. ഒടുവില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ഒരിക്കലും തീരാത്ത നൊമ്പരം സമ്മാനിച്ച് അവള്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങി. ഇരുപത്തിയേഴുവര്‍ഷത്തെ ആ ജീവിതം, അതിലെ കളിയും ചിരിയും കണ്ണീരുമെല്ലാം ഒരു കോളം വാര്‍ത്തയിലും കുസൃതിച്ചിരിയോടെ നില്‍ക്കുന്ന ചിത്രത്തിലും പ്രീയപ്പെട്ടവരുടെ മനസ്സിലും മാത്രമായി ഒതുങ്ങുന്നു.

പ്രീയപ്പെട്ട കൂട്ടുകാരീ, നീ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. നിനക്കായ് രണ്ടുതുള്ളി കണ്ണീര്‍ പൊഴിക്കാന്‍‌ പോലും ഇന്നെനിയ്ക്കാവുന്നില്ല. പകരം ആഴമേറിയ ഭീതിതമായ ഒരു മൌനം മനസ്സില്‍ കൂടുകെട്ടുന്നു. നിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടത്തോളം തന്നെ ആഴമേറിയത്..... എപ്പോഴും പ്രണയത്തെക്കുറിച്ച് വാചാലമാകുന്ന എന്റെ തൂലികയും ഇന്ന് മൌനിയാകുന്നു. അതിനാല്‍ ആരോ എന്നോ എഴുതിയ ഈ വാചകം ഞാനിവിടെ കൂട്ടുച്ചേര്‍ക്കുന്നു. പ്രണയിക്കുന്ന എല്ലാ മനസ്സുകള്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ........


“Don't let someone become a priority in your life,when you are just an option in their life..... Relationships work best when they are balanced.”

2008, ജൂലൈ 22, ചൊവ്വാഴ്ച

എന്റെ വരികളില്‍ നീ വായിക്കുന്നത്.......


എന്റെ വരികളില്‍‌ നീ വായിക്കുന്നതെന്താണ്?
കാണുന്നത് അടുക്കിവെച്ച അക്ഷരങ്ങളെങ്കിലും
വായിക്കപ്പെടുന്നത് തുറന്നുവെച്ചയെന്റെ മനസ്സല്ലേ?

അക്ഷരങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന
നനുത്ത മഞ്ഞ് നീ കാണുന്നില്ലേ?
അത് നിന്നെ പൊതിയുന്ന എന്റെ സ്നേഹമാണ്.

വാക്കുകളിലെ നനവ് നീ തൊട്ടറിയുന്നുണ്ടോ?
അത് ഞാന്‍ പൊഴിച്ച കണ്ണുനീരിന്റെ
ഇനിയുമുണങ്ങാത്ത ചാലുകളാണ്

വരികള്‍ക്കിടയിലൊളിഞ്ഞിരിയ്ക്കുന്നയകലം;
മൌനത്തിന്റെ കൂടിനുള്ളില്‍‌ ഞാനൊളിപ്പിച്ച
പ്രണയത്തിന്റെ മഴക്കാലമാണ്.

അതിലെ സൂര്യനും നിലാവും താരകങ്ങളും
നിന്നെ കാണുന്ന എന്റെ മിഴികള്‍ പോലെ
നിനക്കായ് മാത്രം പ്രകാശിതമാകും.

എന്റെ സ്വപ്നങ്ങളുടെയലകളും ചുംബനത്തിന്റെ ചൂടും
പറഞ്ഞാല്‍ തീരാത്ത പരിഭവങ്ങളുടെ ശോണിമയും
നിനക്കായ് മാത്രം പകുത്തു വെച്ചിട്ടുണ്ട്.

നീയറിയുന്നില്ലേ; അറിയാതിരിക്കാന്‍‌ നിനക്കാവില്ല;
ഇതൊക്കെയും നീ മാത്രമറിയുന്ന
എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളാണ്.

2008, ജൂലൈ 16, ബുധനാഴ്ച

അസത്യം ജനിച്ചപ്പോള്‍ മരിച്ചത്.......

തുളുമ്പി വീഴാന്‍‌ തുടങ്ങുകയായിരുന്നു


അനുസരണയില്ലാത്ത വാക്കുകള്‍

താഴെ വീണ് ചിതറും മുന്‍പ് മനസ്സെന്ന-

മൂശയിലിട്ടുരുക്കി പതം വരുത്തി മിനുക്കി

വെളുത്ത താളില്‍‌ അടുക്കിയും തിരിച്ചും

ക്രമംതെറ്റാതെ നിരത്തിവെച്ചു

അര്‍ത്ഥപൂര്‍‌ണ്ണമായ ആശയസമ്പന്നതയില്‍‌

ചിരിയും ചിന്തയും ചോദ്യങ്ങളും സമന്വയിച്ചു;

സത്യത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളാല്‍

കവിയുടെ കയ്യിലും മനസ്സിലും രക്തം കിനിഞ്ഞു

ഒഴുകിയിറങ്ങിയ രക്തത്തുള്ളികളില്‍‌

വരികള്‍‌ ശാക്തീകരിക്കപ്പെട്ടു

ഉപാധികളിലുടക്കിയ മനസ്സില്‍ നിന്ന്

അസത്യം അവിഹിതജന്മമെടുത്തപ്പോള്‍

കവിത മരിച്ചു; കവിയും.

ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍‌

മറ്റേത് ആത്മഹത്യയായിരുന്നു.

2008, ജൂലൈ 9, ബുധനാഴ്ച

ഇടവഴിയുടെ ഗന്ധം


പ്രഭാതത്തില്‍ പാല്‍ക്കാരിയമ്മയുടെ-
പാത്രത്തില്‍ നിന്നു തുളുമ്പിവീണ
പാല്‍ത്തുള്ളികളുടെ വാത്സല്യമുള്ള ഗന്ധം

സൌജന്യമരുന്നുമായി മടങ്ങുന്നനേരം
അയലത്തെ അമ്മൂമ്മ കാറ്റിനു സമ്മാനിച്ച
തൈലത്തിന്റെയും കഷായത്തിന്റെയും ഗന്ധം

കൂലിവേലയ്ക്ക് പോകുന്ന തമിഴ് മക്കളുടെ
കറുത്തിരുണ്ട ശരീരത്തിലെ വിയര്‍പ്പിന്റെയും
പേരറിയാത്ത എണ്ണയുടേയും ഗന്ധം
.
സന്താനങ്ങളുടെ ജീവിതസമരത്തിനിടയില്‍
ഒറ്റപ്പെട്ടുപോയ ഒരമ്മയുടെ കാത്തിരിപ്പിന്റെയും,
നെടുവീര്‍പ്പുകളുടെയും കണ്ണീരുപ്പലിഞ്ഞ ഗന്ധം

വില്പനയുടെ ലാഭനഷ്ടങ്ങളെയരിച്ചെടുത്തിടയില്‍
പീടികക്കാരന്‍ നുള്ളിയെടുത്തു വലിയ്ക്കുന്ന
മൂക്കില്‍‌പൊടിയുടെ തുമ്മലുണ്ടാക്കുന്ന ഗന്ധം

പഠനദിനത്തിന്റെ ഇടവേളകളില്‍
ബാല്യത്തിലെ ചങ്ങാത്തങ്ങള്‍ നുണഞ്ഞിറക്കുന്ന
ശര്‍ക്കരമിഠായിയുടെ മാധുര്യമുള്ള ഗന്ധം

വഴിയില്‍ കാത്തുനില്‍ക്കുന്ന കാമുകന്റെയും
കണ്ടിട്ടും കാണാതെ നടന്നു നീങ്ങുന്ന കാമുകിയുടെയും
മൌനപ്രണയത്തിന്റെ മുല്ലപ്പൂഗന്ധം

അങ്ങനെ എത്രയെത്ര ഗന്ധങ്ങളാണ്
ആ ഇടവഴി എനിക്കായി കാത്തുവെക്കാറുള്ളത്!
ഞാനൊരുപാടിഷ്ടപ്പെടുന്ന എന്റെ നാടിന്റെ സുഗന്ധം.....


.

2008, ജൂണ്‍ 25, ബുധനാഴ്ച

പിറക്കാനിരിയ്ക്കുന്ന എന്റെ മകള്‍ക്ക്.....


എന്നോ പിറക്കാനിരിയ്ക്കുന്ന എന്റെ പൊന്നുമകള്‍ക്ക്,


എന്നുമുതലാണ് നിന്റെ കുഞ്ഞു മുഖം എന്റെ സ്വപ്നങ്ങളിലേയ്ക്ക് വിരുന്നു വരാന്‍ തുടങ്ങിയത്? ഋതുമതിയായ നാളിലോ, അതോ ആദ്യം മനസ്സില്‍ പ്രണയത്തിന്റെ നൂലിഴ പാകിയപ്പോഴോ; അതുമല്ലെങ്കില്‍‌ കൂട്ടുകാരന്റെ കൈപിടിച്ച് വിവാഹസ്വപ്നങ്ങള്‍ക്ക് നിറമേകുമ്പോഴോ...അറിയില്ല. പക്ഷെ എപ്പോഴും നീ ഒരു കുഞ്ഞു മാലാഖയായി എന്റെ സ്വപ്നങ്ങളില്‍ വന്നെന്നെ കൊതിപ്പിച്ചുകൊണ്ടേയിരിയ്ക്കുന്നു.


എന്നെങ്കിലും നീ എന്റെ സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കൂടുമാറാം. എന്റെ ശരീരത്തില്‍ ഒരു കുഞ്ഞുമൊട്ടായി മുളയെടുക്കാം. ആ ദിവസത്തെയായിരിക്കും ഞാന്‍ മറ്റെന്തിനേക്കാളും സ്നേഹിക്കുക.പക്ഷെ, ഇന്ന് ഈ ലോകത്തെ എനിയ്ക്ക് ഭയമാണ്. അന്തമില്ലാത്ത ഇരുട്ടുപോലെ ആഴമേറിയ ഭയം. നിന്നെ ഇവിടേയ്ക്ക് കൊണ്ടുവരാന്‍‌ ഞാന്‍‌ വല്ലാതെ ഭയക്കുന്നു. ഈ ലോകം അത്രമേല്‍‌ നശിച്ചിരിക്കുന്നു. കുഞ്ഞുമാലാഖമാരിലും കാമത്തിന്റെ അര്‍ത്ഥം തേടുന്ന കഴുകന്മാരാണ് ഇവിടെ മുഴുവനും. കൊച്ചരിപ്പല്ലുകാട്ടി ചിരിയ്ക്കുന്ന നിഷ്കളങ്കത നിറഞ്ഞ കുഞ്ഞുമുഖങ്ങളില്‍; എങ്ങനെയാണവര്‍ക്ക് ആഭാസനോട്ടമെറിയാന്‍‌ കഴിയുന്നത്? കുട്ടിത്തം തുളുമ്പുന്ന പിഞ്ചുശരീരങ്ങളില്‍‌ എങ്ങനെയാണ് കാമപൂരണം നടത്താന്‍‌ തോന്നുന്നത്? അല്ലെങ്കിലും എന്റെ പൊന്നോമനയ്ക്കെന്തറിയാം; നിന്റെ ലോകത്ത് നന്മകള്‍‌ മാത്രമല്ലേയുള്ളു. പക്ഷെ ഞാന്‍‌ ജീവിക്കുന്ന ഈ ഭൂമിയിലിന്ന് തിന്മകള്‍ മാത്രം!!!


കാലത്തെ പിടിച്ചുനിര്‍ത്താന്‍‌ കഴിയുമായിരുന്നെങ്കിലെന്ന് ഞാന്‍‌ വല്ലാതെ ആശിക്കുന്നു. എങ്കില്‍‌ മനസ്സിലെ ചെല്ലത്തൊട്ടിലിലെന്ന പോലെ എന്റെ ശരീരത്തിനുള്ളില്‍ തന്നെ നിന്നെ ഞാന്‍‌ കൊണ്ടുനടക്കുമായിരുന്നു. പരുന്തിന്‍ കാലുകളില്‍‌പെടാതെ, കഴുകന്‍‌കണ്ണുകള്‍‌ പതിയാതെ എന്റെ ചിറകിന്‍ കീഴില്‍‌ നിന്നെ ഞാന്‍‌ സൂക്ഷിക്കുമായിരുന്നു. മനസ്സുകൊണ്ട് സ്വപ്നങ്ങളില്‍‌ അമ്മയാകുന്ന ഞാന്‍‌ ഇത്ര ഭയക്കുന്നുവെങ്കില്‍‌ ഓരോ ദിവസവും ലോകത്തിന്റെ ക്രൂരതയുടെ മുന്നിലേയ്ക്ക്, അവരുടെ വിധിയുടെ, അല്ലെങ്കില്‍ വിശ്വാസത്തിന്റെ ബലത്തില്‍‌ സ്വന്തം കുഞ്ഞുങ്ങളെ പറഞ്ഞയയ്ക്കുന്ന ഓരോ അമ്മമാരും ഇതാഗ്രഹിയ്ക്കുന്നുണ്ടാകില്ലേ.... ഉണ്ടാകും. ഈ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കുമുന്നില്‍‌ ഏത് അമ്മയാണ് പതറാത്തത്; ഭയക്കാത്തത്!


ഇന്ന് ഞാനാഗ്രഹിക്കുന്നു; പ്രതീക്ഷിക്കുന്നു... നല്ലൊരു നാളെ വരുമെന്ന്. എന്റെ പ്രാണന്റെ കുരുന്നായ നീയും കൂടെ നിന്നെപ്പോലെ അനേകം കുഞ്ഞുങ്ങളും പ്രാണഭയമില്ലാതെ മാനഭയമില്ലാതെ ഈ ലോകത്തു ജീവിക്കുന്ന നാള്‍. അതിനിയുണ്ടാകുമോ? അറിയില്ല. അതിനായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിയ്ക്കു കഴിയുന്നുള്ളു. പാപത്തിന്റെ ഇരുട്ടുകയറിയ മനസ്സുകളില്‍‌ സ്നേഹത്തിന്റെ; അറിവിന്റെ; കനിവിന്റെ; പൊന്‍‌തിരിവെട്ടം തെളിയ്ക്കുന്ന സൂര്യന്‍ ഉദിച്ചുയരുന്ന നാളിനായ് കാത്തുകൊണ്ട്.......


ഒരുപാട് സ്നേഹത്തോടെ


അമ്മ



.
ചിത്രത്തിന് കടപ്പാട്: www.ourlittleangel.co.uk/

2008, ജൂണ്‍ 23, തിങ്കളാഴ്ച

തെരുവിന്റെ മകള്‍


പിറന്നുവീണ മണ്ണിന്റെ മാറില്‍‌
പ്രകൃതിയിറ്റിച്ച നീര്‍ത്തുള്ളികള്‍‌
മുലപ്പാലായ് നുണഞ്ഞിറക്കിയ
ജീവന്റെ നൂല്‍പ്പാലമേറിയ ശൈശവം

പിച്ചച്ചട്ടിയുടെ വ്യര്‍ത്ഥതയില്‍
എച്ചിലിലകളിലൊടുങ്ങാത്ത
വിശപ്പിന്റെ ആരോഹണത്തിലുലഞ്ഞ
അനാഥത്വത്തിന്റെ പുഴുക്കുത്തേറ്റ ബാല്യം

പ്രകൃതിയുടെ പക്ഷാഭേദമില്ലായ്മ
പട്ടിണിയുടെ അസ്ഥിക്കോലത്തില്‍‌
അഴകിന്റെ നിമ്നോന്നതങ്ങള്‍‌ തീര്‍ത്ത
തീണ്ടാരിയറിഞ്ഞ ക്ഷുഭിതമായ കൌമാരം

രാവിന്റെ അന്ധകാരത്തെരുവില്‍
ലോകത്തിന്റെ പകല്‍മാന്യത
ഇരുട്ടിന്റെ ബീജത്തെ ഗര്‍ഭത്തില്‍ സമ്മാനിച്ച
വേശ്യയാക്കപ്പെട്ട യൌവ്വനം

കാലത്തിന്റെ പ്രവേഗത്തില്‍
പൊതുശ്മശാനത്തിലേക്കെത്തും മുന്നേ
രോഗത്തിനും മരണത്തിനുമിടയില്‍
ജീവിതത്തിന്റെ വിശപ്പറുതി തേടുന്ന വാര്‍ദ്ധക്യം

ജനിമൃതികള്‍ക്കിടയില്‍‌,
കാലത്തിന്റെ നടവഴികളിലെവിയൊക്കെയോ
ചിന്തിത്തെറിച്ച ചോരപ്പാടുകളിലൊതുങ്ങുന്നു
തെരുവിന്റെ മകളുടെ ജീവിതസാക്ഷ്യം



.


ചിത്രത്തിന് കടപ്പാട്: http://photo.net/travel/india/