2008, ജനുവരി 30, ബുധനാഴ്ച

തപസ്സ്


മണ്ണില്‍ പെയ്തിറങ്ങുന്ന നിമിഷത്തിനായ്

മുകിലാകുമാശ്രമവനിയില്‍

ഒരു ജന്മം തപസ്സ് ചെയ്യുന്ന

ജലകണികയെപ്പോലെ....


ഹിമബിന്ദുവിനെ സീമന്തരേഖയില്‍ ചാര്‍ത്തി

സൂര്യനെ നോക്കിച്ചിരിക്കാന്‍

പതിറ്റാണ്ടിലേറെ കാത്തിരിക്കുന്ന

കുറിഞ്ഞിപ്പൂവിനെപ്പോലെ....


വര്‍ണ്ണങ്ങള്‍ വിടരുന്ന കാലവും കാത്ത്

പൂവിനെ ഒരുമാത്ര ചുംബിക്കാന്‍

പോടിനുള്ളില്‍ വ്രതം നോറ്റിരിക്കുന്ന

കുഞ്ഞുപൂമ്പാറ്റയെപ്പോലെ....


പ്രകാശം തേടിപ്പറക്കാന്‍ ഒരുജന്മം മുഴുവന്‍

ചിറകിനായ് പ്രാര്‍ത്ഥിച്ച്

ചിതല്‍പ്പുറ്റിനുള്ളില്‍ മഴയെ കാത്തിരിക്കുന്ന

ഈയലിനെപ്പോലെ....


നീ എന്നില്‍ അലിയുന്ന നിമിഷത്തിനായ്

ഈ ജന്മം മുഴുവന്‍ സാഫല്യവും തേടി ഞാന്‍ കാത്തിരിക്കും

ഒരുവേള നീ വന്നില്ലെങ്കില്‍....

വരുന്ന ജന്മങ്ങളിലും

2008, ജനുവരി 28, തിങ്കളാഴ്ച

തോഴീ...നിനക്കായ്


കാപട്യമറിയാത്ത കാലത്തു നീ വന്നു
കളിക്കൂട്ടുകാരിയായെന്റെ തോഴീ
എന്നുമെന്‍ കുറുമ്പിനും കുഞ്ഞുവഴക്കിനും
കൂട്ടായി നീ നിന്നതെന്റെ ചാരെ
വൈകാതെ കാലത്തിനനിവാര്യതയില്‍ നാം
അറിയാതെ വേര്‍പെട്ടകന്നു പോയി
എങ്കിലും മനസ്സാം പുസ്തകത്താളില്‍ നീ
തെളിവേറുമേടായ് മിഴിവോടെ നിന്നു
ഒരുനാളിലര്‍ബുദം നിന്നുടെ രക്തത്തില്‍
ക്രൂരമാം കുസൃതിയതു കാട്ടിയ വേളയില്‍
അകലെയെന്നാകിലും മനസ്സുകൊണ്ടെങ്കിലും
നിന്നിലേക്കെത്തുവാന്‍ ആശിച്ചുപോയ്
ജീവനും മരണവുംനിനക്കായി പൊരുതുന്ന
ആസ്പത്രിമുറിയില്‍ ഞാനെത്തിയ നേരത്തും
പാതിവഴിക്കായ പരീക്ഷയെ ചൊല്ലി നീ
വേവലാതിപ്പെട്ടു പൊട്ടിക്കരഞ്ഞതും
ഏറെക്കഴിയാതെ ബോധം മറഞ്ഞതും
വ്യാധിയാലവശമാം നിന്‍ മുഖം നോക്കി ഞാന്‍
ഏറെ നേരം നിന്നരുകിലായ് നിന്നതും

പാതിമയക്കത്തിലെനിക്കു നീ നല്‍കിയ
പുഞ്ചിരിത്തിളക്കവും ഞാനോര്‍ത്തീടുന്നു
പിന്നെയൊരു ചിതയായ് നീയടങ്ങുമ്പൊഴാ-
കാഴ്ചയതു മറച്ചെതെന്‍ കണ്ണുനീരും
ഒരുനാളീലൊന്നിച്ചെടുത്തൊരാ സ്കൂള്‍ചിത്രം
നെഞ്ചോടടക്കി ഞാന്‍ സ്വയമടങ്ങി
കാലപ്പഴക്കത്താല്‍ നിറം മങ്ങിയ ചിത്രത്തില്‍
കളങ്കമന്യേ നീ ചിരിച്ചു നില്‍ക്കെ
തേടുന്നു ഞാനീ ലോകത്തിലൊക്കെയും
എന്‍ ചാരെ നില്‍ക്കുമൊരു കൂട്ടിനായി

2008, ജനുവരി 24, വ്യാഴാഴ്ച

ഇന്നലെയും ഇന്നും


ഇന്നലെ ഞാന്‍ ഉറക്കെ കരഞ്ഞു
എന്റെ നഷ്ടങ്ങളെയോര്‍ത്ത്.
തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍
മനസ്സിനെ മരുഭൂമിയാക്കി
ഭ്രാന്തന്‍ ചിന്തകളെന്റെ മനസ്സില്‍
വേലിയേറ്റം നടത്തി
ശേഷിപ്പുകള്‍ ഒന്നുമില്ലെന്ന്
ഞാന്‍ എന്നോട് പറഞ്ഞു
നാളെയെനിയ്ക്കില്ലെന്ന് ചൊല്ലി
ഞാന്‍ വിലപിച്ചുകൊണ്ടേയിരുന്നു

ഇന്ന് ഞാനാഴത്തില്‍ ചിന്തിക്കുന്നു
കരഞ്ഞതിന്റെ കാരണം തേടി.
നഷ്ടങ്ങളുടെ ശൂന്യതയ്ക്ക് മേലെ
ലക്ഷ്യങ്ങളുടെ മേലാപ്പ് വീണു
സ്വപ്നങ്ങള്‍ക്കു പൊട്ടിമുളയ്ക്കാന്‍
മനസ്സിനെ ഞാനുഴുതുമറിച്ചു
നാളെയെനിക്കുള്ളതെന്ന്
മനസ്സെന്നോട് മെല്ലെ മന്ത്രിച്ചു
പുതുനാമ്പെടുത്ത പ്രതീക്ഷകള്‍കണ്ട്
ഇന്നു ഞാന്‍ ചിരിയ്ക്കുന്നു
കരഞ്ഞതിന്റെ അര്‍ത്ഥമില്ലായ്മ
എന്നെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു
കരഞ്ഞതും ചിരിച്ചതും ചിന്തിച്ചതും
ഇന്നലെയും ഇന്നും പിന്നെ നാളെയും
ഒക്കെ ചേര്‍ത്തുഞാനുറക്കെ വായിച്ചു
പിന്നെയൊറ്റവാക്കില്‍ പറഞ്ഞു “ജീവിതം”

2008, ജനുവരി 20, ഞായറാഴ്ച

പിതൃസ്നേഹം


എന്നുമെന്‍ ശൈശവബാല്യസ്മരണകള്‍
വാത്സല്യച്ചൂടുള്ളോരാ വിരല്‍തുമ്പില്‍ തുടങ്ങുന്നു
പിച്ചവെക്കാന്‍ പഠിക്കുന്ന നാളിലെന്നോ
തട്ടിവീഴാന്‍ തുടങ്ങുന്ന നേരത്ത്
എത്തിപ്പിടിച്ചൊരെന്‍ പിതാവിന്റെ കയ്യുകള്‍
ശക്തി പകര്‍ന്നിടുന്നീ നാളിലൊക്കെയും
കൌമാരമെന്നെ തഴുകിയ നേരത്തും
യൌവ്വനമാകെ പൊതിഞ്ഞൊരാ നാളിലും
കുഞ്ഞിളം പൈതലായ് ഞാനാ കരങ്ങളില്‍
സുരക്ഷിതമാം കുഞ്ഞുറക്കങ്ങളറിഞ്ഞതും
അതിമോഹമെങ്കിലും ഞാന്‍ ചൊല്ലുമാശകള്‍
അദ്ധ്വാനവേഗത്തില്‍ നടത്തിച്ചു തന്നതും
മറവിതന്‍ മാറാല പൊതിയാതെവെച്ചിട്ടു-
നിധിപോലെ ഞാനെന്നുമോര്‍ത്തിടുന്നു
ഏതൊരു ജീവിതപ്രതിസന്ധിനാളിലും
വഴിയറിയാതെ പരതിയ നേരത്തും
കൈനടത്തുവാന്‍ തെളിയുന്ന വെളിച്ചമായ്
എത്തിയതൊക്കെയും ആ സ്നേഹമല്ലയോ
കരളുരുകുന്നൊരു നൊമ്പരമോടെന്നെ
ജീവിതപാതയില്‍ ഏകയായ് വിട്ടപ്പോള്‍
നിറഞ്ഞൊരാ കണ്ണുകളിന്നും മനസ്സിന്റെ
വിങ്ങലായ് ഞാനെന്നുമറിഞ്ഞിടുന്നു
ഇന്നീ മരുഭൂവിലൊറ്റക്കു ഞാനെന്റെ
ഭാവിതന്‍ ഏടുകള്‍ തുന്നിടുമ്പോള്‍
തേടുന്നതെപ്പോഴുമാ വിരല്‍ത്തുമ്പിന്റെ
സ്നേഹാര്‍ദ്രമാകും സുരക്ഷ മാത്രം
ഒരുനാളിലൊക്കെയും നേടി ഞാനെത്തിടും
വീണ്ടുമാ വാത്സല്യത്തണലില്‍ചേരാന്‍
ആ നല്ല നാളിനായ് ഞാനീ മണല്‍ക്കാട്ടില്‍
ഒരുനൂറു സ്വപ്നങ്ങള്‍ നെയ്തിടുന്നു.

2008, ജനുവരി 17, വ്യാഴാഴ്ച

രണ്ടു മുഖങ്ങള്‍


ഇതും ദുബായില്‍ ഞാന്‍ കണ്ട ഒരു മുഖം. ഇതില്‍ രണ്ട് മുഖങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ഒന്നിനെ പ്രസക്തമാക്കുന്നത് അതിന്റെ അഭംഗിയാണ്. പുറമെയുള്ള അഭംഗിയല്ല... ചിന്താരീതിയുടെ.

ഇത്തവണ വേദി ദുബായ് ഗതാഗതവകുപ്പിന്റെ ബസ്സാണ്. അന്നും ഇന്നും ഇവിടെയുള്ള ബസ്സില്‍ മുന്നില്‍നിന്ന് രണ്ടാമത്തെ നിരയില്‍ മറ്റു സീറ്റുകളേക്കാള്‍ ഉയരത്തിലുള്ള സീറ്റില്‍ ഇരിക്കാനാണ് എനിക്കിഷ്ടം. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അങ്ങനെ അന്നും എനിക്കിഷ്ടപ്പെട്ട ആ സീറ്റില്‍ തന്നെ ഞാന്‍ ഇരിപ്പുറപ്പിച്ചു. ഗതാഗതക്കുരുക്കൊക്കെ കഴിഞ്ഞ് എത്തണമെങ്കില്‍ കുറച്ചധികം സമയമെടുക്കും. ഇനിയുള്ള എന്റെ സമയം കാഴ്ചകള്‍ക്കും ചിന്തകള്‍ക്കുമുള്ളതാണ്.

അങ്ങനെ എന്തോ ചിന്തിച്ചിരുന്നപ്പോള്‍ ആണ് അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു സ്ത്രീ കയറുന്നത്. സാരിയാണ് വേഷം. അതുകൊണ്ടാണോ എന്നറിയില്ല എനിക്ക് പെട്ടെന്നു എന്റെ അമ്മയെയാണ് ഓര്‍മ്മ വന്നത്. അവര്‍ക്ക് ഒരു നാല്‍പ്പത്- നാല്പത്തിയഞ്ചിനടുത്ത് പ്രായം വരും. നല്ല ഐശ്വര്യമുള്ള മുഖം. എന്റെ ചിന്ത വിമാനം കയറി. അങ്ങനെ ഞാന്‍ പണചിലവില്ല്ലാതെ നാട്ടിലേക്കെത്തിക്കൊണ്ടിരിക്കെ കഥാനായികയുടെ വരവായി. ചുരിദാറാണ് വേഷം. പ്രായം അന്‍പതില്‍ കുറയില്ല. പ്രായത്തിന് ഒരുതരത്തിലും യോജിക്കാത്ത വേഷവിധാനങ്ങള്‍. ചുണ്ടില്‍ ചായം, ഉയര്‍ത്തിക്കെട്ടിയ മുടി... അങ്ങനെ ആവശ്യത്തിലധികം കോപ്രായങ്ങള്‍ കാണിച്ചിട്ടുണ്ട് കക്ഷി. പക്ഷെ ഇതൊക്കെ കൂടി ആയപ്പോള്‍ പ്രായം എടുത്തുകാണിക്കുന്ന പോലെ ആ‍യി എന്നു മാത്രം.

വന്നിരുന്നത് സാരിയുടുത്തിരിക്കുന്ന പാവം ചേച്ചിയുടെ അടുത്ത്. ഇരുന്നപാടെ ആ ബസ്സില്‍ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ സംസാരം തുടങ്ങി. മലയാളി തന്നെ. സന്തോഷം!!! പരിചയപ്പെടല്‍ ആ‍ണ് നടക്കുന്നത്. മനപ്പൂര്‍വ്വം ശ്രദ്ധിക്കാതിരുന്നിട്ടുകൂടി എല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പ്രഭാഷണം അത്രയ്ക്കു വ്യക്തം. സാരി- ചേച്ചി സ്വരം താഴ്ത്തിയാണ് പറയുന്നതെങ്കില്‍ കൂടി തൊട്ട് പുറകില്‍ ഇരിക്കുന്നതിനാല്‍ എനിക്കു നന്നായി കേള്‍ക്കാമായിരുന്നു.

രണ്ടുപേരും പ്രവാസികളിലെഅടിസ്ഥാന വര്‍ഗ്ഗം. വീട്ടുജോലിക്കാര്‍. ജോലിയുടെയും യാത്രയുടെയും ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയുന്നത്. നല്ലത് തന്നെ....ആരുമല്ലെങ്കിലും പറയാന്‍ അവര്‍ക്ക് പൊതുവായ ചില കാര്യങ്ങള്‍ ഉണ്ടല്ലൊ. ബസ്സിലെ യാത്രയില്‍ ഇത്തരം ചങ്ങാത്തങ്ങള്‍ നല്ലതാണ് ഒരു പരിധി വരെ.

സംസാരം തുടരുകയാണ്. കേട്ടതില്‍ നിന്ന്... സാരി ചേച്ചി വന്നിട്ട് മൂന്നു മാസങ്ങളെ ആയിട്ടുള്ളു. ആദ്യത്തെ വരവാണ്. നാട്ടില്‍ നിന്ന് കടവും മേടിച്ച് ജീവിതം പച്ചപിടിപ്പിക്കാന്‍ വന്ന സാധാരണ പ്രവാസി. നാട്ടില്‍ ഭര്‍ത്താവും കുട്ടികളും. ഭര്‍ത്താവ് നല്ലവനെങ്കിലും വരുമാനം കുറവാണ്. പണമില്ലാത്തതിനാല്‍ വീടുപണി പകുതി ആയപ്പോള്‍ നിര്‍ത്തേണ്ടി വന്നു. ഇനിയെല്ലാം ശരിയാക്കണം. മകളെ കല്യാണം ചെയ്തയക്കണം. മകനെ എങ്ങനെ എങ്കിലും ഇവിടെ കൊണ്ടുവരണം. ഇതിനൊക്കെ മുന്‍പ് കടങ്ങള്‍ തീര്‍ക്കണം. പിന്നെ നാട്ടില്‍ പോയി മനസ്സമാധാനത്തോടെ ജീവിക്കണം. ഏതൊരു പ്രവാസിയുടെയും സ്വപ്നങ്ങള്‍.

അടുത്തത് ചുരിദാര്‍ ചേച്ചിയുടെ വിവരണമാണ്. വന്നിട്ട് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ആയി. ഇതിനിടയില്‍ പലതവണ പോയി വന്നു. പ്രസവാനന്തര ശുശ്രൂഷയില്‍ അഗ്രഗണ്യയാണ്. അതിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടെ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കുറച്ച് പരദൂഷണവും. രണ്ടോ മൂന്നോ ആഴ്ച മുന്‍പു മാത്രം ജനിച്ച ആ കുഞ്ഞ് എപ്പോഴും കരയുന്നു പോലും... (എങ്ങനെ കരയാതിരിക്കും? ഈ തിരുമുഖം അല്ലെ എന്നും കാണുന്നത്...അതിനു പോലും സഹിച്ചു കാണില്ല.)

ഞാന്‍ ഞെട്ടിയത് ഇതൊന്നും കേട്ടല്ല. സാരി- ചേച്ചിയോട് ചുരിദാര്‍ ചേച്ചി ഒരു ചോദ്യം. ആദ്യം കേട്ടാല്‍ തികച്ചും നിര്‍ദ്ദോഷകരമായ ചോദ്യം. “ആരുടെ കൂടെയാ താമസിക്കുന്നത്?” ...സാരി- ചേച്ചി ഉത്തരം പറഞ്ഞു... “കുറച്ചു കൂട്ടുകാരുടെ കൂടെ; ഞങ്ങള്‍ ഒരുമിച്ച് ഒരു മുറിയെടുത്തിട്ടുണ്ട്”
ഉടനെ അടുത്ത ചോദ്യം... “അതല്ല; ഇപ്പോ ആരുടെ കൂടെയാണ് കൂടിയിരിക്കുന്നതെന്ന്....?” സാരി ചേച്ചിയും കൂടെ ഞാനും ഒരുമിച്ചൊന്ന് ഞെട്ടി...

ചുരി- ചേച്ചി: “മനസ്സിലായില്ല അല്ലെ? ഇവിടിതൊക്കെ പതിവാ... ( ഏതൊക്കെ???ആര്‍ക്കറിയാം.) ഞാന്‍ തന്നെ ഈ അഞ്ചുവര്‍ഷമായി രണ്ടു പേരുടെ കൂടെയായിരുന്നു താമസിച്ചത്. ആദ്യം അവധി കഴിഞ്ഞു വന്നപ്പോഴേക്കും ആദ്യം താമസിച്ചയാളിന്റെ കൂടെ വേരൊരുത്തി താമസമായി. ഞാന്‍ പിന്നെ അടുത്തയാളെ നോക്കി. അല്ല പിന്നെ; ഇവിടെ ഇങ്ങനെ കഴിഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ ഉള്ളയാളും ഞാനും ഒരുമിച്ചാ അവധിക്കു പോകുന്നത്. ഒരു പ്രശ്നവുമില്ല. ശമ്പളം കയ്യിലിരിക്കും. ചെലവെല്ലാം അയാളു നോക്കിക്കോളും.... അല്ലാ വന്നിട്ട് മൂന്ന് മാസമായില്ലേ? ഇതൊന്നും വേണ്ടെ? ചെറുപ്പമല്ലെ? (ആരാണോ ചെറുപ്പം?) ആളെ വേണൊ? പറഞ്ഞാല്‍ മതി, ഫോണ്‍ നമ്പറും തന്നേക്ക്”

സാരി ചേച്ചി: “ എനിക്കൊന്നും വേണ്ട. എങ്ങനെ എങ്കിലും കടം തീര്‍ത്ത് നാടു പറ്റിയാല്‍ മതി. ജീവിക്കാനുള്ളതൊക്കെ ജീവിച്ചതാ... അതു മതി.... ഞാന്‍ ഇറങ്ങുവാ” ഇതും പറഞ്ഞ് സാരി ചേച്ചി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഒരു പോക്ക്. ഞാന്‍ അവരെ മനസ്സാ ഒന്ന് അഭിനന്ദിച്ചു. ഈ പ്രലോഭനത്തില്‍ വീണില്ലല്ലൊ. “നല്ല ഒരു അമ്മ” ...ഞാന്‍ മനസ്സില്‍ കരുതി.
ഞാന്‍ ചുറ്റും ഒന്ന് നോക്കി. എനിക്കിറങ്ങാന്‍ ഉള്ള സ്ഥലം ആയിട്ടില്ല. വെറുതെ ഒന്നു ചുരി- ചേച്ചിയെ നോക്കി. എവിടെയോ നോക്കിയിരുന്ന അവര്‍ പെട്ടെന്ന് തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. എന്റെ അടുത്തേക്കുള്ള വരവാണ്. ഞാന്‍ ഇരുന്നു...ഒന്നും അറിയാത്തവളെ പോലെ... ഞാന്‍ ഈ നാട്ടുകാരിയേ അല്ലെന്ന മട്ടില്‍.
പുറത്തേക്ക് നോക്കി ഞാന്‍ ചിന്തിച്ചത് മറ്റൊന്നും ആയിരുന്നില്ല. പ്രവാസജീവിതത്തിന്റെ നാനാര്‍ത്ഥങ്ങളെ കുറിച്ച്. പ്രവാസിയുടെ ദു:ഖസത്യത്തെ നോക്കി പല്ലിളിക്കുന്ന മറ്റൊരു നഗ്നസത്യത്തെ കുറിച്ച്.....

2008, ജനുവരി 9, ബുധനാഴ്ച

തിരിച്ചറിവ്


ആദ്യരാവില്‍ കുളിരാര്‍ദ്രതയില്‍
ആര്‍ത്തിയോടെന്നെ പുല്‍കിടുമ്പോള്‍
ചെവിയില്‍ നീയെന്നോട് മധുരമായ് മന്ത്രിച്ചു
നീയിന്നുമുതലെനിയ്ക്കുമാത്രം സ്വന്തം
സ്നേഹത്തിന്‍ മാധുര്യമേറും സ്വാര്‍ത്ഥതയെ
സ്വകാര്യമായ് ഞാനന്നാസ്വദിച്ചുനന്നെ
ഭാവിയും വര്‍ത്തമാനവും നിനക്കെന്ന്
ഞാനുമുറച്ചെന്നോടുമന്ത്രിച്ചുമെല്ലെ
നാളുകള്‍ക്കിപ്പുറമെന്‍ ഭൂതകാലം തേടി
തിരികെ നീയേറെ നടന്നപ്പോഴും
തീവ്രമാം സ്നേഹത്തിന്‍ ഭാവമെന്ന്
മനസ്സില്‍ ഞാ‍നൊരുവേളയന്ധയുമായി
എന്നോ മരിച്ചൊരെന്‍ കൌമാരപ്രണയത്തെ
ദുഷിച്ചൊരു വിഴുപ്പായ് നീയെന്നുമലക്കവേ
മറവിയില്‍ പൂണ്ടൊരായിന്നലെകള്‍
ആര്‍ക്കു ഞാന്‍ നല്‍കിയെന്നാരായവേ

ആര്‍ക്കും കൊടുക്കാത്തൊരെന്നിന്നലെകള്‍
നിനക്കെന്ന് ചൊല്ലിയതോര്‍മ്മയില്ലേ
സ്വാര്‍ത്ഥസ്നേഹത്തിന്റെ മൂര്‍ത്തമാം ഭാവത്തില്‍
വീണ്ടുമൊരിക്കല്‍ ഞാന്‍ കണ്ണടച്ചു
ആയിരം ചോദ്യങ്ങള്‍ അഗ്നിയായ് പെയ്യവേ
സ്നേഹത്തിന്‍ മാരിയെന്നോര്‍ത്തു നിന്നു
എന്തുഞാന്‍ പറയേണമെന്നു നിനക്കവേ
വാക്കുകള്‍ക്കിടയിലെ മൌനത്തിന്‍ ഭാഷയ്ക്ക്
കുറ്റസമ്മതത്തിന്റെ ഛായയെന്നോതി നീ
താലിമഹാത്മ്യത്തിന്‍ കൂട്ടു പിടിച്ചെന്റെ
ചാരിത്ര്യശുദ്ധിക്കു കല്ലെറിഞ്ഞു
മംഗല്യക്കുരുക്കിനാല്‍ ബന്ധിതമാം മനം
ചിന്തയാമശുദ്ധിയെ പ്രാപിച്ചു പോല്‍
ഇനിയേതു സ്നേഹത്തില്‍ ഭാവമായ് കരുതണം
നീയെനിക്കേകുന്ന പീഡനങ്ങള്‍
ഇല്ലെനിക്കാവില്ലയെന്റെ സ്വാതന്ത്ര്യത്തെ
സംശയകണ്ണിനായ് ബലി നല്‍കുവാന്‍
അര്‍ഹതയനര്‍ഹതയേകുന്ന ചാരിത്ര്യം
വേണ്ടതു നാരികള്‍ക്കെന്നതുണ്ടോ?
ഏതൊരഴുക്കിലും കാല്‍കഴുകാവുന്ന
പുരുഷനാ ശുദ്ധിയതു വേണ്ടപോലും...

2008, ജനുവരി 7, തിങ്കളാഴ്ച

തൂലികാസുഹൃത്ത്



ഞാന്‍ പ്രീഡിഗ്രിയുടെ ‘ഉന്നതവിജയം’ കഴിഞ്ഞ് മറ്റൊന്നിനും അതിന്റെ പേരില്‍ പ്രവേശനം കിട്ടില്ലെന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഇടുക്കി ജില്ലയിലെ പൈനാവില്‍ മോഡല്‍ പോളിടെക്‍നിക്കില്‍ ഡിപ്ലോമ പഠനത്തിന് ചേരുന്നത്‌‌‌. പ്രീഡിഗ്രിയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനുള്ള ഒരു ശിക്ഷാനടപടിയായിട്ടാണ് ഞാന്‍ ആദ്യം അതിനെ കണ്ടത്. എന്നാല്‍ പിന്നീട് ഞാന്‍ ആ കാലത്തെ വല്ലാതെ സ്നേഹിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത് വളരെ പെട്ടെന്നാണ്. അവിടെ ഹോസ്റ്റലിലെ ജീവിതവും സൌകര്യങ്ങള്‍ ഏറെയൊന്നുമില്ലാത്ത ക്യാമ്പസ്സും.... എല്ലാമായി അങ്ങനെ കഴിഞ്ഞു കൂടുന്ന കാലം. പെട്ടെന്ന് മനസ്സില്‍ ഒരു ആഗ്രഹം... ഒരു തൂലികാസുഹൃത്തിനെ വേണം.
സാഹിത്യത്തോടുള്ള ഭ്രമം പണ്ടേയുള്ളതു കൊണ്ട് ആ രീതിയിലുള്ള ആളായാല്‍ നല്ലത്. ആഗ്രഹം മനസ്സില്‍ മിനുക്കി വെച്ചു. ഇതിനിടയില്‍ ഇക്കാര്യം സഹമുറിയത്തിയോടും സൂചിപ്പിച്ചു. അവള്‍ക്കും കേട്ടപ്പോള്‍ താല്പര്യം. എന്നാല്‍പിന്നെ പൊതുവായിട്ട് ഒരു സുഹൃത്ത് മതിയെന്നായി തീരുമാനം. ശേഷം അങ്ങനെ ഒരാളെ കണ്ടെത്തുന്നതിനെ കുറിച്ചായി ആലോചന.
ആ ആഴ്ച വീട്ടില്‍ പോയി വരുന്ന നേരം ബാഗില്‍ യൂണിഫോം വെച്ചിട്ട് അതിനു മേലെയായി വെച്ചിരുന്ന പത്രത്താളില്‍ ആണ് അറിയാതെ കണ്ണുടക്കിയത്. നിമിത്തം! അല്ലാതെന്ത് പറയാന്‍. പത്രത്തില്‍ യുവ സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പം‌ക്തി ഉണ്ടായിരുന്നു മുന്‍പ്. കയ്യില്‍കിട്ടിയത് അതായിരുന്നു. അതില്‍ ഒന്നിന് താഴെ പേരും മേല്‍‌വിലാസവും. മറ്റെന്തുവേണം.. ? കത്തു തയ്യാറായതും അയച്ചതുമൊക്കെ ശരവേഗത്തില്‍ ആയിരുന്നു. പിന്നെ മറുപടിക്കത്തിനായുള്ള കാത്തിരിപ്പായിരുന്നു. എല്ലാ ദിവസവും ഞാനും എന്റെ സഹമുറിയത്തി സുഹൃത്തും ക്യാമ്പസ്സിലെ കത്തുപെട്ടിക്കു മുന്നില്‍ തപസ്സായി. കുറെ ദിവസങ്ങള്‍ കാത്തിരുന്നു. ഞങ്ങള്‍ക്ക് സാധാരണ വരുന്ന കത്തുകള്‍ പോലും ഇല്ല.. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാളും അതു മറന്നു. പുതിയ വിഷയങ്ങള്‍, പുതിയ ചിന്തകള്‍.... പ്രായവും അതാണല്ലൊ.

ഒരു ദിവസം ഉച്ചയൂണിനു ശേഷം പതിവുപോലെ ഞാനും മറ്റു ചില സുഹൃത്തുക്കളും കൂടി വായ്‌നോട്ടം എന്ന കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന സമയം. പെട്ടെന്ന് എന്തോ അത്യാഹിതം സംഭവിച്ചതു പോലെ എന്റെ സഹ-സുഹ്രൃത്ത് (ചുരുക്കിയതാ!!!) ഓടി വരുന്നു.കയ്യില്‍ ഒരു കത്തും.ആര്‍ക്കെന്താണ് സംഭവിച്ചത് എന്നറിയാന്‍ ഭയം നിറഞ്ഞ ഒരു ആകാംക്ഷയോടെ ഞങ്ങള്‍ നോക്കി. അടുത്തെത്തിയ ഉടനെ കത്ത് എന്റെ കയ്യില്‍ തന്ന്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. അത് ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ തൂലികാസുഹൃത്തിനെഴുതിയ കത്തിനുള്ള മറുപടിയായിരുന്നു. പ്രതീക്ഷിക്കാതെ ഒരു സമ്മാനം കിട്ടിയ മനസ്സോടെയാണ് ഞാന്‍ അത് വായിച്ചത്. “സാഹിത്യത്തോടുള്ള നിന്റെ ഭ്രമം ഇതോടെ അവസാനിക്കണം” എന്ന മട്ടിലുള്ള ഒരു കത്ത്. അന്നും ഇന്നും ലളിതസാഹിത്യത്തോട് മാത്രമെ മമതയുള്ളു. കാരണം മറ്റൊന്നുമല്ല; അതേ എനിക്ക് മനസ്സിലാക‍ൂ‍. ഒന്നുരണ്ടാവര്‍ത്തി വായിച്ചു നോക്കി. ഇല്ല; രക്ഷയില്ല. മലയാളസാഹിത്യത്തില്‍ ബിരുദമെടുത്താലും മനസ്സിലാക്കാന്‍ പ്രയാസപ്പെടേണ്ടിവരും. ഞാനിങ്ങനെ രണ്ടും മൂന്നും തവണ കത്ത് തിരിച്ചും മറിച്ചും ഒക്കെ വായിക്കുന്നത് കണ്ട് അവള്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. എന്തായാലും ഒന്നു മാത്രം മനസ്സിലായി. നിരാശയ്ക്ക് കയ്യും കാലും വെച്ച ആളാണ് ഞങ്ങളുടെ തൂലികാസുഹൃത്ത്. എന്തായാലും വീണ്ടും എഴുതാമെന്നായി തീരുമാനം. ഇത്രമേല്‍നിരാശ എന്താണെന്ന് അറിയണമല്ലോ. വീണ്ടും എഴുതി. നമ്മളും മോശക്കാരല്ലെന്ന് തെളിയിക്കാന്‍ കാവ്യാത്മകമായി തന്നെ എഴുതി. അറിയാവുന്ന സാഹിത്യം ഒക്കെ ചേര്‍ത്ത് കൊഴുപ്പിച്ചു.

ഇത്തവണ മറുപടി എന്റെ പേരില്‍ ആയിരുന്നു. പക്ഷെ നിരാശ തന്നെയാണ് അന്തര്‍ലേഖനം ചെയ്തിരിക്കുന്നത്. കുറച്ചു കൂടി വിശദീകരിച്ച് എഴുതിയിട്ടുണ്ടെന്ന് മാത്രം. കത്തിത്തീരാന്‍ കൊതിയ്ക്കുന്ന ഒരു തിരിയാണെന്നും അതുടനെ തന്നെ കാണുമെന്നുമാണ് . ജീവിക്കാന്‍ തീരെ ആഗ്രഹമില്ല; അതിനാല്‍ തന്നെ പുതിയ സുഹൃത്ബന്ധം ഒരു ബാധ്യതയാകുമെന്നും എഴുതിയിരിക്കുന്നു. ഇനിയൊരു കത്തെഴുതാന്‍ ജീവനോടെ കാണില്ലെന്നും. അതിലെ ചില വരികള്‍ മാത്രം ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നു. “എന്നെ തേടി ഇനി നിങ്ങളുടെ കത്തുകള്‍ വരില്ലെന്ന് ഞാന്‍ കരുതുന്നു. അഥവാ വന്നാലും വായിക്കാന്‍ ഞാന്‍ ഉണ്ടാകില്ല. ആകാശത്തു നക്ഷത്രങ്ങള്‍ക്കിടയിലിരുന്നു ഞാന്‍ നിങ്ങളെ കാണുന്നുണ്ടാകുമെന്ന് മാത്രം നിങ്ങള്‍ അറിയുക.”

വായിച്ചപ്പോള്‍ ഭയം തോന്നിയെങ്കിലും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച സുഹൃത്തിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് മനസ്സ് പറഞ്ഞു. വീണ്ടും എഴുതി, ജീവിതത്തില്‍ തോറ്റുകൊടുക്കരുതെന്നും ജീവിച്ച് ജയിക്കണമെന്നും സങ്കടങ്ങള്‍ പങ്കുവെച്ച് തീര്‍ക്കണമെന്നുമൊക്കെയായി കുറെ ഉപദേശങ്ങള്‍. പക്ഷെ മറുപടി വന്നില്ല. വീണ്ടും രണ്ടുമൂന്ന് കത്തുകള്‍ തുടരെ എഴുതി. ഒന്നിനും മറുപടി കണ്ടില്ല. ആരുമല്ലാതിരുന്നിട്ടും മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത. എന്താണ് സംഭവിച്ചത് എന്നറിയാന്‍ യാതൊരു വഴിയുമില്ലല്ലോ എന്ന് മനസ്സ് പരിതപിച്ചുകൊണ്ടിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പത്രങ്ങളില്‍ തിരഞ്ഞു. അങ്ങനെ എന്തെങ്കിലും സങ്കടകരമായ വാര്‍ത്തയുണ്ടോ എന്നറിയാന്‍. പക്ഷെ അതിനും പരിമിതികള്‍ ഉണ്ടായിരുന്നു. കാരണം ഈ സുഹൃത്തിന്റെ വീട് മറ്റൊരു ജില്ലയായതിനാല്‍ ആ വാര്‍ത്ത എന്തായാലും ഞങ്ങളുടെ പ്രാദേശിക ദിനപ്പത്രത്തില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്തായാലും വെറുതെയിരിക്കാന്‍ മനസ്സ് സമ്മതിച്ചില്ല. ഞങ്ങള്‍ രണ്ടുപേരും ആലോചിച്ചു. അപ്പോഴാണ് അവിടുത്തെ പ്രാദേശിക ദിനപ്പത്രം സംഘടിപ്പിക്കുന്നതിനുള്ള ഒരു സാധ്യത തെളിഞ്ഞത്. എന്റെ പ്രീഡിഗ്രികാലത്തെ ഒരു സുഹൃത്ത് ആ ജില്ലയില്‍ ആ‍ണ് പഠിക്കുന്നത്. അവള്‍ എല്ലാ ആഴ്ചയും വീട്ടില്‍ വരാറുള്ളതാണ്. ടെലിഫോണ്‍ നമ്പര്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അവളോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. തൂലികാസുഹൃത്തിന്റെ പേരും മേല്‍‌വിലാസവും കൊടുത്തു. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഉടനെ അറിയിക്കാനും പറഞ്ഞു.

ഇതിനിടയില്‍ പരീക്ഷക്കാലം വന്നു. ആ ചൂടില്‍ എല്ലാം മറന്നു. പരീക്ഷ കഴിഞ്ഞ് കുറച്ചു ദിവസത്തെ അവധിയും കഴിഞ്ഞ് ക്യാമ്പസ്സില്‍ എത്തുമ്പോള്‍ എനിക്കായി ഒരു കത്തുണ്ടായിരുന്നു. കൈപ്പടയില്‍ നിന്നു തന്നെ അതെന്റെ പ്രീഡിഗ്രി സുഹ്രുത്തിന്റേതാണെന്നു മനസ്സിലായി. വേഗത്തില്‍ മിടിക്കുന്ന ഹൃദയവുമായി ഞാന്‍ ആ കവര്‍ തുറന്നു. അതിനുള്ളില്‍ അവളുടെ കത്തും ഒരു പത്രത്താളിന്റെ തുണ്ടും ഉണ്ടായിരുന്നു. കത്തു വായിക്കാന്‍ നിന്നില്ല. പത്രത്താള്‍ തിരിച്ചും മറിച്ചും നോക്കി. അതില്‍ ഒരു ചരമവാര്‍‌ത്തയുണ്ടായിരുന്നു. ആത്മഹത്യചെയ്ത ഒരു ഇരുപത്തിരണ്ടുകാരന്‍. പേരും വീട്ടുപേരും കണ്ട് ഞാന്‍ ഞെട്ടി. അത് ഞങ്ങളുടെ തൂലികാസുഹൃത്തായിരുന്നു. സുഹൃത്തിന്റെ കത്തില്‍ നിന്നും അത് ഒരു മാസത്തിനു മുന്‍പുള്ള പത്രമാണെന്ന് മനസ്സിലായി. കണക്കുകൂട്ടി നോക്കിയാല്‍ അവസാന കത്തെഴുതി ഒന്നോ രണ്ടോ ദിവസത്തിന് ശേഷം. ഒരിക്കലും കാണാത്ത ആ കൂട്ടുകാരനെ ഒര്‍ത്ത് ദിവസങ്ങളോളം മനസ്സ് തേങ്ങി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇന്നും മനസ്സിലാകാത്തത് ഒന്നേയുള്ളു... ഞങ്ങള്‍ അവസാനം അയച്ച കത്തുകള്‍ ആരുടെ കയ്യിലാകും എത്തിയിട്ടുണ്ടാവുക??
മനസ്സിന് ഒരു വേദന മാത്രം തന്ന് അകന്നുപോയ കൂട്ടുകാരാ.... നീയെന്തിന് ഇതു ചെയ്തു?? അവസാന കത്തില്‍ പറഞ്ഞതു പോലെ ആകാശത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇരുന്ന് നീ ഇപ്പോഴും ഞങ്ങളെ നോക്കുന്നുണ്ടാകുമോ?

2008, ജനുവരി 3, വ്യാഴാഴ്ച

പിറവിരഹസ്യം


മനസ്സിലാദ്യംപിറന്നത് ആണ്‍ചിന്ത
പിന്നെ പിറന്നത് പെണ്‍ചിന്ത
ആണ്‍ചിന്തയെ അഴിച്ചുവിട്ടു
പെണ്‍ചിന്തയെ അടക്കിവെച്ചു
ആണ്‍ചിന്ത വ്യഭിചരിച്ചു
പെണ്‍ചിന്ത വേശ്യയായി
അഴിച്ചു വിട്ടതും അടക്കിവെച്ചതും
അറിയാതെയൊന്നായി
ഗര്‍ഭത്തില്‍ പിറന്നത് “ഭാവന”
അടക്കിവെച്ചതിനെ അഴിച്ചുവിട്ടു
അഴിച്ചു വിട്ടതിനെ അടക്കിവെച്ചു
വീണ്ടുമവരൊന്നിച്ചതിന്‍ ഫലം
ഗര്‍ഭത്തില്‍ പിറന്നത് “ആശയം”
അഴിച്ചും വിട്ടില്ല; അടക്കിയും വെച്ചില്ല
ഇഷ്ടമുള്ളതു ചെയ്യാന്‍ വിട്ടതില്‍ ഫലം
എല്ലാമങ്ങനെയൊന്നായ് ശയിച്ചതില്‍
പിറന്നതിന്‍ പേരാണ് “കവിത”
ആണ്‍ജന്മമെന്നൊരു കൂട്ടര്‍
പെണ്‍ജന്മമെന്നു മറ്റൊരുവര്‍
രണ്ടുമല്ലെന്ന് മാലോകര്‍
ആണായും പെണ്ണായും വളരേണ്ട
എന്നുമെന്നും നീയെന്‍ ഉണ്ണിക്കവിത!!!