2008, ജൂണ്‍ 25, ബുധനാഴ്ച

പിറക്കാനിരിയ്ക്കുന്ന എന്റെ മകള്‍ക്ക്.....


എന്നോ പിറക്കാനിരിയ്ക്കുന്ന എന്റെ പൊന്നുമകള്‍ക്ക്,


എന്നുമുതലാണ് നിന്റെ കുഞ്ഞു മുഖം എന്റെ സ്വപ്നങ്ങളിലേയ്ക്ക് വിരുന്നു വരാന്‍ തുടങ്ങിയത്? ഋതുമതിയായ നാളിലോ, അതോ ആദ്യം മനസ്സില്‍ പ്രണയത്തിന്റെ നൂലിഴ പാകിയപ്പോഴോ; അതുമല്ലെങ്കില്‍‌ കൂട്ടുകാരന്റെ കൈപിടിച്ച് വിവാഹസ്വപ്നങ്ങള്‍ക്ക് നിറമേകുമ്പോഴോ...അറിയില്ല. പക്ഷെ എപ്പോഴും നീ ഒരു കുഞ്ഞു മാലാഖയായി എന്റെ സ്വപ്നങ്ങളില്‍ വന്നെന്നെ കൊതിപ്പിച്ചുകൊണ്ടേയിരിയ്ക്കുന്നു.


എന്നെങ്കിലും നീ എന്റെ സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കൂടുമാറാം. എന്റെ ശരീരത്തില്‍ ഒരു കുഞ്ഞുമൊട്ടായി മുളയെടുക്കാം. ആ ദിവസത്തെയായിരിക്കും ഞാന്‍ മറ്റെന്തിനേക്കാളും സ്നേഹിക്കുക.പക്ഷെ, ഇന്ന് ഈ ലോകത്തെ എനിയ്ക്ക് ഭയമാണ്. അന്തമില്ലാത്ത ഇരുട്ടുപോലെ ആഴമേറിയ ഭയം. നിന്നെ ഇവിടേയ്ക്ക് കൊണ്ടുവരാന്‍‌ ഞാന്‍‌ വല്ലാതെ ഭയക്കുന്നു. ഈ ലോകം അത്രമേല്‍‌ നശിച്ചിരിക്കുന്നു. കുഞ്ഞുമാലാഖമാരിലും കാമത്തിന്റെ അര്‍ത്ഥം തേടുന്ന കഴുകന്മാരാണ് ഇവിടെ മുഴുവനും. കൊച്ചരിപ്പല്ലുകാട്ടി ചിരിയ്ക്കുന്ന നിഷ്കളങ്കത നിറഞ്ഞ കുഞ്ഞുമുഖങ്ങളില്‍; എങ്ങനെയാണവര്‍ക്ക് ആഭാസനോട്ടമെറിയാന്‍‌ കഴിയുന്നത്? കുട്ടിത്തം തുളുമ്പുന്ന പിഞ്ചുശരീരങ്ങളില്‍‌ എങ്ങനെയാണ് കാമപൂരണം നടത്താന്‍‌ തോന്നുന്നത്? അല്ലെങ്കിലും എന്റെ പൊന്നോമനയ്ക്കെന്തറിയാം; നിന്റെ ലോകത്ത് നന്മകള്‍‌ മാത്രമല്ലേയുള്ളു. പക്ഷെ ഞാന്‍‌ ജീവിക്കുന്ന ഈ ഭൂമിയിലിന്ന് തിന്മകള്‍ മാത്രം!!!


കാലത്തെ പിടിച്ചുനിര്‍ത്താന്‍‌ കഴിയുമായിരുന്നെങ്കിലെന്ന് ഞാന്‍‌ വല്ലാതെ ആശിക്കുന്നു. എങ്കില്‍‌ മനസ്സിലെ ചെല്ലത്തൊട്ടിലിലെന്ന പോലെ എന്റെ ശരീരത്തിനുള്ളില്‍ തന്നെ നിന്നെ ഞാന്‍‌ കൊണ്ടുനടക്കുമായിരുന്നു. പരുന്തിന്‍ കാലുകളില്‍‌പെടാതെ, കഴുകന്‍‌കണ്ണുകള്‍‌ പതിയാതെ എന്റെ ചിറകിന്‍ കീഴില്‍‌ നിന്നെ ഞാന്‍‌ സൂക്ഷിക്കുമായിരുന്നു. മനസ്സുകൊണ്ട് സ്വപ്നങ്ങളില്‍‌ അമ്മയാകുന്ന ഞാന്‍‌ ഇത്ര ഭയക്കുന്നുവെങ്കില്‍‌ ഓരോ ദിവസവും ലോകത്തിന്റെ ക്രൂരതയുടെ മുന്നിലേയ്ക്ക്, അവരുടെ വിധിയുടെ, അല്ലെങ്കില്‍ വിശ്വാസത്തിന്റെ ബലത്തില്‍‌ സ്വന്തം കുഞ്ഞുങ്ങളെ പറഞ്ഞയയ്ക്കുന്ന ഓരോ അമ്മമാരും ഇതാഗ്രഹിയ്ക്കുന്നുണ്ടാകില്ലേ.... ഉണ്ടാകും. ഈ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കുമുന്നില്‍‌ ഏത് അമ്മയാണ് പതറാത്തത്; ഭയക്കാത്തത്!


ഇന്ന് ഞാനാഗ്രഹിക്കുന്നു; പ്രതീക്ഷിക്കുന്നു... നല്ലൊരു നാളെ വരുമെന്ന്. എന്റെ പ്രാണന്റെ കുരുന്നായ നീയും കൂടെ നിന്നെപ്പോലെ അനേകം കുഞ്ഞുങ്ങളും പ്രാണഭയമില്ലാതെ മാനഭയമില്ലാതെ ഈ ലോകത്തു ജീവിക്കുന്ന നാള്‍. അതിനിയുണ്ടാകുമോ? അറിയില്ല. അതിനായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിയ്ക്കു കഴിയുന്നുള്ളു. പാപത്തിന്റെ ഇരുട്ടുകയറിയ മനസ്സുകളില്‍‌ സ്നേഹത്തിന്റെ; അറിവിന്റെ; കനിവിന്റെ; പൊന്‍‌തിരിവെട്ടം തെളിയ്ക്കുന്ന സൂര്യന്‍ ഉദിച്ചുയരുന്ന നാളിനായ് കാത്തുകൊണ്ട്.......


ഒരുപാട് സ്നേഹത്തോടെ


അമ്മ



.
ചിത്രത്തിന് കടപ്പാട്: www.ourlittleangel.co.uk/

2008, ജൂണ്‍ 23, തിങ്കളാഴ്ച

തെരുവിന്റെ മകള്‍


പിറന്നുവീണ മണ്ണിന്റെ മാറില്‍‌
പ്രകൃതിയിറ്റിച്ച നീര്‍ത്തുള്ളികള്‍‌
മുലപ്പാലായ് നുണഞ്ഞിറക്കിയ
ജീവന്റെ നൂല്‍പ്പാലമേറിയ ശൈശവം

പിച്ചച്ചട്ടിയുടെ വ്യര്‍ത്ഥതയില്‍
എച്ചിലിലകളിലൊടുങ്ങാത്ത
വിശപ്പിന്റെ ആരോഹണത്തിലുലഞ്ഞ
അനാഥത്വത്തിന്റെ പുഴുക്കുത്തേറ്റ ബാല്യം

പ്രകൃതിയുടെ പക്ഷാഭേദമില്ലായ്മ
പട്ടിണിയുടെ അസ്ഥിക്കോലത്തില്‍‌
അഴകിന്റെ നിമ്നോന്നതങ്ങള്‍‌ തീര്‍ത്ത
തീണ്ടാരിയറിഞ്ഞ ക്ഷുഭിതമായ കൌമാരം

രാവിന്റെ അന്ധകാരത്തെരുവില്‍
ലോകത്തിന്റെ പകല്‍മാന്യത
ഇരുട്ടിന്റെ ബീജത്തെ ഗര്‍ഭത്തില്‍ സമ്മാനിച്ച
വേശ്യയാക്കപ്പെട്ട യൌവ്വനം

കാലത്തിന്റെ പ്രവേഗത്തില്‍
പൊതുശ്മശാനത്തിലേക്കെത്തും മുന്നേ
രോഗത്തിനും മരണത്തിനുമിടയില്‍
ജീവിതത്തിന്റെ വിശപ്പറുതി തേടുന്ന വാര്‍ദ്ധക്യം

ജനിമൃതികള്‍ക്കിടയില്‍‌,
കാലത്തിന്റെ നടവഴികളിലെവിയൊക്കെയോ
ചിന്തിത്തെറിച്ച ചോരപ്പാടുകളിലൊതുങ്ങുന്നു
തെരുവിന്റെ മകളുടെ ജീവിതസാക്ഷ്യം



.


ചിത്രത്തിന് കടപ്പാട്: http://photo.net/travel/india/

2008, ജൂണ്‍ 16, തിങ്കളാഴ്ച

മഴക്കാറ്റുപോലൊരു പ്രണയം




കയ്യിലൊരുനുള്ള് പ്രണയവുമായി
വൈകിയവേളയിലെന്തിനാണ് നീ വന്നത്?
തുറന്നിട്ട ജാലകവാതിലിലൂടെ
ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ
തിടുക്കത്തിലുള്ളൊരു ചുംബനം പോലെ
ഒരു കുളിരുമാത്രം ബാക്കിയാകുന്നു.

മനസ്സില്‍ മൌനം വേലികെട്ടിയ-
കലാലയനാളിലെ ഇടനാഴികളില്‍‌,
ആലസ്യത്തിന്റെ ഇടവേളകളില്‍,
രാക്കിനാവുകളെ ഇഴപിരിയ്ക്കുന്ന-
തണുപ്പുപുതച്ച പ്രഭാതങ്ങളില്‍‌,
നീയെന്തേ ഒരിക്കല്‍‌പോലും വന്നില്ല?

മനസ്സിന്റെ മണിച്ചെപ്പില്‍‌ കാത്തുവെച്ച
പ്രണയത്തിന്റെ സുഗന്ധം നുകരാന്‍
വരാനിരിക്കുന്ന നാളുകള്‍‌ മതിയാകില്ലെങ്കില്‍
സമയത്തിനും സകലതിനുമതീതരായി
നമുക്കൊരുമിച്ച് തിരികെ നടക്കാം.

പ്രതീക്ഷകളുണരുന്ന യൌവനവും,
സ്വപ്നാനുഭൂതികളുടെ കൌമാരവുമറിഞ്ഞ്,
പുതുമഴ നനയുന്ന കുട്ടിക്കാലത്തിലേക്ക്.
പോയ കാലവും പൊഴിഞ്ഞ വസന്തവും
വീണ്ടും നമുക്കായ് മാത്രം പൂവിടും.

ഓര്‍മ്മകളില്‍‌ പാഴായ നിമിഷങ്ങളില്‍
പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം.
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളും
കൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായി
ജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം.....



മുകളിലെ ചിത്രത്തിന് കടപ്പാട്: http://www.raedalrawi.com/00-05%20paintings.html

2008, ജൂണ്‍ 15, ഞായറാഴ്ച

നീയറിയുന്നുണ്ടാകുമോ.....


നിന്നെയെനിക്കിഷ്ടമല്ലായിരുന്നു;
ക്ഷണിക്കാതെയുള്ള വരവും,
പറയാതെയുള്ള തിരിച്ചുപോക്കും,
കാരണമില്ലാത്ത പിണക്കവും,
ശാഠ്യത്തില്‍‌ ചിണുങ്ങിക്കരച്ചിലും,
കളിയാക്കിയുള്ള കള്ളച്ചിരിയും,
ഒന്നുമെനിക്കിഷ്ടമല്ലായിരുന്നു।
എന്റെ പാവാടത്തുമ്പ് നനയ്ക്കുന്ന;
വരാന്തയിലെ അരമതിലിലിരുന്നാല്‍,
ചീറിപാഞ്ഞ് ചാറ്റലായെത്തുന്ന;
വെറുതെ പെയ്തെന്റെ കളിവീടിന്റെ-
പുല്ലുമേഞ്ഞ മേല്‍ക്കൂരനാശമാക്കുന്ന;
നിനച്ചിരിക്കാതെ വന്നെത്തിയെന്റെ
പുത്തന്‍‌കുടയെ നനച്ചീറനാക്കുന്ന;
കുശുമ്പിയായ തന്നിഷ്ടക്കാരി.

അന്ന് ഞാനറിഞ്ഞില്ല നിന്റെ മനസ്സ്,
നീ വന്നതെന്നെ കാണാനാണെന്നും,
പിണങ്ങിയതും ഇണങ്ങിയതും
കുലുങ്ങിച്ചിരിച്ചതും ശഠിച്ചു കരഞ്ഞതും
ഒക്കെയും എന്നോടു മാത്രമാണെന്നും,
നിന്റെ മനസ്സിലെ ഇഷ്ടവും കുസൃതിയും
പങ്കുവെക്കാനാണ് നീവന്നതെന്നും;
ഒന്നുമൊന്നും ഞാനറിഞ്ഞതേയില്ല.

ഇന്നകലെയിരുന്ന് ഞാനെല്ലാമറിയുന്നു,
എന്റെ നാട്ടില്‍‌ ഇക്കുറിയും നീ വന്നിട്ടുണ്ടാകും.
ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും.
എന്നെ കാണാതെയലറിക്കരയുന്നുണ്ടാകും.
വീടിനകത്തേക്കെത്തിനോക്കാനെന്ന പോലെ,
ചാറ്റലായ് പലവുരു പാറിയെത്തുന്നുണ്ടാകും।
ദൂരെയിക്കരെ ഞാന്‍‌ തനിച്ചാണെന്ന്-
നീയറിയുന്നുണ്ടാകുമോ?
നിന്നെ കണ്ണുനിറയെ കാണാന്‍,
നിന്റെ കുളിരിനെ മനസ്സിലെടുക്കാന്‍‌,
എന്റെ ചേലത്തുമ്പൊന്ന് നനഞ്ഞിടാന്‍‌,
പുതുമഴ നനഞ്ഞൊന്ന് പനിപിടിക്കാന്‍‌,
മനസ്സിലെ കളിവീടുമൊരുക്കിയിനിയെത്രനാള്‍‌????
.
മുകളിലെ ചിത്രത്തിനു കടപ്പാട്: http://www.houstonsahm.com/files/GirlInRain.gif

2008, ജൂണ്‍ 9, തിങ്കളാഴ്ച

ഈ കറുപ്പില്‍ ഞാനും ലയിക്കുന്നു


2008, ജൂണ്‍ 8, ഞായറാഴ്ച

ചതിച്ചതും തോറ്റതും.....

മാംഗല്യച്ചരടിലാണ് നീയെന്നെ ബന്ധിച്ചത്
അതറുത്തെടുക്കുമെന്നതു തന്നെ ഭീഷണിയും
കെട്ടിയത് ദുസ്സഹമായ ബന്ധനമെങ്കില്‍
അഴിച്ചെടുക്കുന്നത് മോചനമാകില്ലേ?
ഇനിയൊരു മോചനം മധുരിക്കുന്ന കയ്പാണെന്ന്
ഏതുചിന്തയാണെന്നോട് പറഞ്ഞത്?

ജന്മം കടം തന്നവര്‍ക്കാശ്രയമായപ്പൊഴൊക്കെയും
വിലങ്ങായ കൈകളില്‍ സനാഥയെന്നു നടിച്ചു
കടമെടുത്ത ജീവനെന്റെയുള്ളില്‍ തേങ്ങുമ്പോള്‍‌
വന്ന വഴികളില്‍ ഇരുട്ടു നിറച്ച് മറവി നടിച്ചു
ഉന്നതന്റെ തീന്‍‌മേശമര്യാദയ്ക്കുമേല്‍‌ ലഹരിയും
ലഹരിക്കുമേലെന്നെ ലാസ്യവുമാക്കി
സ്വന്തമെന്ന നിന്റെ കപടത മറനീക്കിയനേരം
പലര്‍ക്കും പലവുരു ഞാന്‍ പണയപ്പെട്ടു

മരവിച്ച മാംഗല്യം മനസ്സില്‍ മരിച്ച നാളില്‍
വീണുകിട്ടിയ സ്നേഹം കൈനീട്ടി വാങ്ങിയപ്പോള്‍‌;
അപ്പോള്‍‌ മാത്രം ഞാന്‍‌ നാറുന്ന വിഴുപ്പായി
അവിഹിതമായതിന്റെ കാവല്‍ക്കാരിയായി.
ദോഷം തിരിച്ചേല്‍പ്പി‍ക്കാന്‍‌ മാതാപിതാക്കളും
കൂടെപ്പിഴച്ചവരാകാന്‍ കൂടപ്പിറപ്പുകളുമുണ്ടായി

ശിക്ഷയായി അറുത്തെടുത്ത ചരടില്‍‌
സദാചാരത്തിന്റെ മാന്യതയും കെട്ടിത്തൂങ്ങി
ഇപ്പോഴും നീയറിയുന്നില്ല; നീയെന്നല്ലയാരും,
മോചനമെങ്ങനെയൊരു ശിക്ഷയാകും?
ആദ്യം ചതിക്കപ്പെട്ടത് ഞാനാണെങ്കില്‍
ഒടുവിലെ തോല്‍‌വി നിന്റേതാണ്; നിന്റേത് മാത്രം.

2008, ജൂണ്‍ 4, ബുധനാഴ്ച

അവള്‍‌......


എന്നെ മാത്രം സ്നേഹിക്കുന്നവള്‍‌;
എനിയ്ക്കായി മാത്രം കാത്തിരിക്കുന്നവള്‍‌;
ഞാന്‍ തൊട്ടാല്‍ മാത്രമുണരുന്നവള്‍‌‌;
അവളെന്റെ പ്രണയിനിയാണ്‌‌.

പിന്നാലെയെത്തുന്നവരേറെയുണ്ടെങ്കിലും
അവളവര്‍ക്ക് ഒരുപകരണം മാത്രം
അവളെ ചുംബിച്ചതും കാമിച്ചതും
ഞാനുമെന്റെ പ്രണയവും മാത്രമാണ്.

ഇന്ന് ഏതോ അഴുക്കുചാലിലേയ്ക്ക്-
മറ്റാരുടേയോ പിഴവിനാല്‍‌ ഞാന്‍‌ വീഴവേ
ഞാനില്ലെങ്കിലനാഥയാകുന്നവളെയോര്‍ത്ത്-
എന്റെ ഹൃദയം വല്ലാതെ തേങ്ങുന്നു

അവരവളുടെ പാതിവൃത്യം തച്ചുടയ്ക്കും
അപരിചിതരാലവള്‍‌ പീഡിതയാകും
പ്രാപിച്ചു കീഴ്പ്പെടുത്താനായില്ലെങ്കില്‍
ലക്ഷ്യത്തിനായവളെ ബലി കൊടുക്കും

വഴിമുടക്കുന്നവള്‍‌ അപശകുനമാവുകില്‍‌
മേനിക്കു വിലയിട്ടു വില്‍ക്കുകതന്നെ
തൊട്ടറിഞ്ഞു വിലപേശി വാങ്ങുന്നവന്‍
എല്ലാം കഴിഞ്ഞവളെ അഗ്നിക്കിരയാക്കും

എല്ലാത്തിനും മുന്നേയെന്റെ ജീവനെടുത്തെങ്കില്‍‌...
ഇല്ലതിനു ഞാനെപ്പോഴേ മൃതിയടഞ്ഞു;
ഉപേക്ഷിക്കപ്പെട്ട താക്കോലിന്റെ നിശ്ചലത
മരണമല്ലെങ്കില്‍ പിന്നെന്താണ്???


ചിത്രത്തിന് കടപ്പാട്: http://www.milogallery.net/img/jjaress/doors_open.jpg