2008, ഓഗസ്റ്റ് 27, ബുധനാഴ്ച

പരീക്ഷകള്‍


ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്
പഠിക്കാതെയെഴുതുന്ന പരീക്ഷകളും
ഉത്തരങ്ങളില്ലാത്ത വെള്ളക്കടലാസും
എഴുതിയിട്ടും തെളിയാത്ത പേനകളും

സ്വപ്നത്തിലും തോല്‍‌വിയെ ചിന്തിച്ച്
വിളറി വിയര്‍ത്ത് പരവശയാകാറുണ്ട്
ഭയം വേരിറങ്ങിയ മനസ്സുണരുമ്പോള്‍
സ്വപ്നമെന്നറിഞ്ഞാശ്വസിക്കാറുമുണ്ട്

എന്നാലുണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍-
കുറേ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാകും
ആ പരീക്ഷയില്‍ പതറിപ്പായുന്ന മനസ്സ്
ഭയത്തിന്റെ ചൂടില്‍ ചുരുങ്ങിചെറുതാകാറുണ്ട്

മനസ്സിന്റെ പിടിയിലൊതുങ്ങാത്ത സമസ്യകള്‍-
പൂരിതമാകുന്നത് കല്ലറ‌കള്‍ക്കുള്ളില്‍ വെച്ചാകും
അതല്ലായിരുന്നുവെങ്കില്‍ ഉത്തരമില്ലാത്ത-
ചോദ്യങ്ങളായി ജന്മങ്ങളൊടുങ്ങില്ലായിരുന്നു


.

2008, ഓഗസ്റ്റ് 10, ഞായറാഴ്ച

പിണക്കം


അവനിന്നു വിഷയം,
ഞാനിട്ട കറുത്ത കുപ്പായത്തിന്റെ
സുതാര്യമായ കൈകളായിരുന്നു.
ഇനി ഇതിടേണ്ടെന്നതിലെ ശകാരം
മനസ്സില്‍ പെറ്റുപെരുകി.

ഞാനവനുമാത്രമെന്ന അവകാശം
വാക്കുകളിലൊളിഞ്ഞിരിക്കുന്നത്
കണ്ടില്ലെന്ന് നടിച്ച് പരിഭവിക്കാന്‍‍
മനസ്സേറെ തിടുക്കം കൂട്ടി.

സ്നേഹക്കുറവിന്റെ കള്ളക്കണക്കുനിരത്തി
പരാതികളുടെ അക്ഷയപാത്രമായി.
കരഞ്ഞും കലഹിച്ചുമവന്റെ ദിവസം
സ്വന്തമാക്കിയെന്ന് തൃപ്തിപ്പെട്ടു.

ഒരു മുത്തമുതിര്‍ത്ത ചൂടില്‍
പിണക്കത്തിന്റെ മഞ്ഞുമല
ഉരുകിയൊലിച്ചില്ലാതാകവേ
നൊമ്പരപ്പെട്ടതെന്തിനെന്നറിയാതെ
പരിഭവക്കൂടിനെ അടച്ചുവെച്ചു

ഒരുപാടിഷ്ടപ്പെട്ടുവാങ്ങിയ കുപ്പായം
വെറുപ്പോടെ ദൂരെയെറിയുമ്പോള്‍
എന്തിനാവും എന്റെ ചുണ്ടില്‍
ഒരു കള്ളച്ചിരി പടര്‍ന്നത്?

.