2009, മേയ് 14, വ്യാഴാഴ്ച

പുനർജന്മം

ഇനിയുള്ള ജന്മമൊരു പ്രകാശത്തുണ്ടായി പിറക്കണം
ഏതോ ഇരുട്ടുമുറിയിലെ ഇടുങ്ങിയ പഴുതിലൂടൊഴുകി
ചിന്നിച്ചിതറാതെ ഒരൊറ്റബിന്ദുവിൽ പൊഴിഞ്ഞൊതുങ്ങി-
യതിൽ തന്നെ ജന്മമൊടുങ്ങുംവരേയുമങ്ങനെ...

അല്ലെങ്കിലുണങ്ങിവരണ്ട മണ്ണിൽ വീണൊരു മഴത്തുള്ളി;
ആത്മാവിന്റെ ദാഹത്തിലേയ്ക്കൊലിച്ചിറങ്ങുന്നമാത്രയിൽ,
ഒരുനുള്ളുമണ്ണിനെ പുണർന്നില്ലാതെയാകുമ്പോഴും,
ബാക്കിയാവുന്നൊരു നനവിന്റെ ചെറുകണിക.

സഫലമാകാത്തൊരു ജന്മത്തിന്റെയൊടുക്കം,
നീറിയില്ലാതാകുമ്പോഴും ബാക്കിയാകുന്ന മോഹച്ചിന്തുപോലെ
ഞാനുമുണ്ടാകുമെന്നും; മരണത്തിനൊടുക്കമെത്തുന്ന-
മഴയിലോ വെയിലിലോ... പിറവിതേടുന്നൊരു ഭ്രൂണമായ്